പാലാ: മീനച്ചിൽ താലൂക്കിനെ പ്രളയത്തിൽ നിന്നു രക്ഷിക്കുവാനും വററി വരളുന്ന വേനലിൽ ദാഹജലം ലഭ്യമാക്കുവാനും കാലേകൂട്ടി വിഭാവനം ചെയ്ത മീനച്ചിൽ ഡാം പദ്ധതികൾക്ക് തുരങ്കം വച്ച് ഇല്ലാതാക്കിയതിൻ്റെ പരിണിത ഫലമാണ് ഓരോ മഴക്കാലത്തും കോടികളുടെ നഷ്ടവും നാശവും ദുരിതവും വിതയ്ക്കുന്ന മലവെള്ളപാച്ചിലെന്ന് പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ചൂണ്ടിക്കാട്ടി.
ഓരോ വർഷവും തുടരുന്ന ഈ ദുരന്തം കണ്ടറിഞ്ഞ ജനതയും ജനനേതാക്കളും ഇനിയെങ്കിലും പരമാവധി പ്രളയജലം തടഞ്ഞു നിർത്തി ദൂരിതം സമ്മാനിക്കുന്ന മഴക്കെടുതികളിൽ നിന്നും രക്ഷ നേടുന്നതിന് ഡാമുകൾ നിർമ്മിക്കേണ്ടതിനായി സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഓരോ വെള്ളപൊക്കക്കാലത്തും പാലാ നഗരം ഒറ്റപ്പെടുന്ന സാഹചര്യമാണ് സംജാതമാകുന്നത്. പാലാ വഴി വരുന്നതിനോ പോകുന്നതിനോ മാർഗ്ഗമില്ലാതെ യാത്രക്കാർ വലയുന്ന സ്ഥിതിവിശേഷമാണുള്ളത്. എല്ലാ പ്രധാന വഴികളും വെള്ളം കയറി ഗതാഗതം നിലയ്ക്കുന്നു.
പാലാ- കോഴാ റോഡിൽ മണലേൽ, മുറിഞ്ഞാറ പാലങ്ങളിൽ മാത്രം വെള്ളം കയറുന്നതിനാൽ ഏതു ഭാഗത്തേയ്ക്കും കടന്നു പോകാവുന്ന ഈ റോഡിലും ഗതാഗത തടസ്സം ഉണ്ടാകുന്നു.
മണലേൽ, മുറിഞ്ഞാറ പാലങ്ങളും സമീപന റോഡ് ഭാഗങ്ങളും ഉയർത്തി വെള്ളപൊക്ക സമയത്ത് യാത്ര പാത ഒരുക്കുവാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19