Thalanadu News

പേര്യമലയിൽ അപകടാവസ്ഥയിലുള്ള മുഴുവൻ കല്ലുകൾ ഉടൻ നീക്കം ചെയ്യണം: മാണി സി കാപ്പൻ

തലനാട്: തലനാട് പഞ്ചായത്തിലെ ആറാം വാർഡ് പേര്യമലയിലെ പുരയിടങ്ങളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മുഴുവൻ കല്ലുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തു ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് മാണി സി കാപ്പൻ എം എൽ എ സർക്കാരിനോടാവശ്യപ്പെട്ടു.

ഇവിടെ കൂറ്റൻ കല്ല് താഴേയ്ക്കു ഉരുണ്ട് വ്യാപക കൃഷിനാശം സംഭവിച്ച പ്രദേശം സന്ദർശിച്ച ശേഷമാണ് എം എൽ എ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ മേഖലയിലെ ആളുകൾ ദുരിതത്തിലും ഭീതിയിലുമാണ്. കൂറ്റൻ കല്ല് ദിശമാറി പോയതുകൊണ്ടാണ് ദുരന്തം ഒഴിവായതെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഞാറുകുളം റെജിയുടെ പുരയിടത്തിലെ എക്കറുകണക്കിന് കൃഷിയാണ് ഇതേത്തുടർന്നു നശിച്ചത്. ഇദ്ദേഹത്തിന് അർഹമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ അനുവദിക്കണം.

അപകടാവസ്ഥയിലുള്ള മുഴുവൻ കല്ലുകളും അടിയന്തിരമായി നീക്കംചെയ്യണം. നാശനഷ്ടങ്ങളുടെ കണക്കും അപകടാവസ്ഥ സംബന്ധിച്ച റിപ്പോർട്ടും അടിയന്തിരമായി തയ്യാറാക്കാൻ പാലാ ആർ ഡി ഓ, മീനച്ചിൽ തഹസീൽദാർ, വില്ലേജ് ഓഫീസർ എന്നിവർക്കു എം എൽ എ അടിയന്തിര നിർദ്ദേശം നൽകി. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ, എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, വത്സമ്മ ഗോപിനാഥ്, താഹ തലനാട് എന്നിവരും മാണി സി കാപ്പനൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.