കോട്ടയം: ചരിത്രത്തെ തമസ്കരിക്കുകയും ചരിത്രപഠനം നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിയിലൂടെ രാജ്യം ഭരിക്കുന്ന പാർട്ടി ഫാസിസ്റ്റ് മുഖമുദ്ര പ്രകാശിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആരോപിച്ചു.
പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മുഗൾ ഭരണകാലഘട്ടവും ആർഎസ്എസ് നിരോധനവും ഒഴിവാക്കിയ നടപടി ഒറ്റപ്പെട്ട സംഭവമല്ല. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുൽ കലാം ആസാദിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
ലോകത്തിനുമുന്നിൽ ഭാരതം ഉയർത്തിപ്പിടിക്കുന്ന ഉന്നതമൂല്യങ്ങൾക്ക് കളങ്കമേൽപ്പിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തുടർച്ചയായിട്ടുണ്ടാകുന്നത്. വിദ്യാർഥികൾ ചരിത്രബോധമുള്ളവരായി വളരേണ്ടതില്ലെന്ന നിലപാടിലൂടെ സമൂഹത്തിൽ അസഹിഷ്ണുത വളർത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
കേരളത്തിലെ വിദ്യാർത്ഥികൾ രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം പഠിക്കുമെന്നും അക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജോസ് .കെ .മാണി പറഞ്ഞു. ചരിത്രനിഷേധത്തിനെതിരെ കെ എസ് സി(എം)സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘വിദ്യാർത്ഥി പ്രതിഷേധ സദസ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേലിന്റെ അദ്ധ്യക്ഷതയിൽ സ്റ്റീഫൻ ജോർജ് Ex MLA, ജോബ് മൈക്കിൾ MLA, ജോർജ്കുട്ടി ആഗസ്തി, പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി വടക്കേമുളഞ്ഞനാൽ , മാലേത്ത് പ്രതാപചന്ദ്രൻ, അമൽ ചാമക്കാല, രഞ്ജിത രാജേന്ദ്രൻ , ആൽവിൻ ഞായറുകുളം, റ്റോംസ് പനക്കപ്പള്ളി,അഖിൽ ജോർജ്,ഡൈനോ കുളത്തൂർ,റെനിൽ രാജു ,ജോ തോമസ്,അനേക് ജോസഫ് , അദ്വൈത് കൊല്ലം,ജിബിൻ വിൽസൻ,ആദർശ് മാളിയേക്കൽ, ബിനിൽ എൽദോസ് ,കെവിൻ അറക്കൽ, ജെസ്വിൻ മുതുക്കാടൻ, എന്നിവർ സംസാരിച്ചു.