kottayam

കടല്‍ വില്‍ക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം:  ജോസ് കെ മാണി

കോട്ടയം:  ബ്ലൂ ഇക്കോണമി നയം നടപ്പാക്കി വന്‍കിട കുത്തകള്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും കടല്‍ വില്‍ക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. നയം നടപ്പായാല്‍ രാജ്യത്തെ 1.5 കോടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമായ മത്സ്യബന്ധനമേഖല പൂര്‍ണമായും വന്‍കിടക്കാര്‍ കയ്യേറും. ഇത് സമുദ്രത്തിലെ മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവ് വരുത്തും.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും.തീരദേശമേഖല പൂര്‍ണമായും കുത്തകള്‍ക്ക് കൈമാറുന്നതാണ് നയത്തിലെ പല വ്യവസ്ഥകളും . കടലിന്റെയും തീരദേശത്തിന്റെയും സ്വാഭാവികഘടനയില്‍ വന്‍വ്യതിയാനം സംഭവിക്കുന്ന വിധത്തിലാണ് 7 മേഖലകളായി കടലിനെ വിഭജിച്ചു കൊണ്ടുള്ള നയത്തിന്റെ കരടിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്.

കരട് രേഖ നടപ്പായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കും. ആദിവാസി-ഗോത്രവിഭാഗങ്ങളെ വനാവകാശ നിയമത്തിലൂടെ  സംരക്ഷിച്ചതുപോലെ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്കായി കടലവകാശ നിയമ നിര്‍മ്മാണം നടത്താന്‍ രാജ്യം തയ്യാറാകണം. ഇക്കാര്യം രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ജോസ് കെ.മാണി അറിയിച്ചു.കേരളാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എം സംസ്ഥാനതല രൂപീകരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.