General News

യുവജന-വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ മദ്യപരാണെന്നുള്ള മന്ത്രിയുടെ പ്രതികരണം; വയനാട് സംഭവത്തെ അടിസ്ഥാനമാക്കിയാവാം

യുവജന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മദ്യപരാണെന്നുള്ള മദ്യവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്റെ ലഹരിവിരുദ്ധ ദിനത്തിലെ പ്രതികരണം വയനാട് സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ളതാകാമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം റീജണല്‍ കമ്മറ്റി.

ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം, ചങ്ങനാശ്ശേരി അതിരൂപതകളുടെയും പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയം ലൂര്‍ദ്ദ് ഫൊറോന ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

തിരുത്തിയെങ്കിലും മന്ത്രി പറഞ്ഞ കാര്യം തള്ളികളയാനാകില്ല. ഇത് മദ്യമന്ത്രിയുടെ മദ്യനയത്തെക്കൂടി സൂചിപ്പിക്കുന്നതും പ്രകീര്‍ത്തിക്കുന്നതുമാണ്. സര്‍ക്കാരിന്റെ മദ്യനയം മനുഷ്യബോംബുകളെ സൃഷ്ടിക്കുന്നതുകൂടിയാണ്. ”ദീപസ്തംഭം മാഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്ന ചിന്ത സര്‍ക്കാരിലും, മദ്യവില്പനക്കാരിലും രൂഢമൂലമായിരിക്കുകയാണ്. ഈ അവസ്ഥ മാറാത്തിടത്തോളം കാലം ദുരന്തങ്ങളെ ഈ വിഭാഗത്തിന് തിരിച്ചറിയാനാവില്ല. മദ്യവിരുദ്ധ പ്രവര്‍ത്തകരുടേയും വീര്യം കുറഞ്ഞിട്ടുണ്ടോയെന്ന് പഠിക്കണം.

സംസ്ഥാനത്തൊട്ടാകെ മദ്യവില്പനശാലകള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാരിന് എന്ത് ധര്‍മ്മാകാവകാശമാണ് ഉള്ളത് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കാന്‍. കൈയ്യെത്തും ദൂരത്ത് മദ്യശാലകള്‍ അനുവദിച്ച് നല്കിയതിന് ശേഷം യുവാക്കളെല്ലാം ‘കള്ളുകുടിയന്‍മാ’രാണെന്ന് പ്രതികരിക്കുന്നത് സുബോധമുള്ളവരെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണ്.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കളം അധ്യക്ഷത വഹിച്ചു. പ്രസാദ് കുരുവിള, ജോസ്‌മോന്‍ പുഴക്കരോട്ട്, ജോസ് കവിയില്‍, തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു കടന്തോട്ട്, ഷാജി മാത്യു വാഴേപ്പറമ്പില്‍, തോമസ് പി. കുര്യന്‍, ജോസ് ഫിലിപ്പ്, ജോസ് ഫ്രാന്‍സീസ്, പാപ്പച്ചന്‍ നേര്യംപറമ്പില്‍, ജോണ്‍സണ്‍ മാത്യു, തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.