പാലാ: കെ.എം.മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം കൂടി ആരംഭിച്ചു. പുതിയ വിഭാഗത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വകുപ്പിലെ ഫോറൻസിക് വിദഗ്ധനായ ഡോ.സെബിൻ.കെ.സിറിയക് ഇവിടെ ചുമതലയേറ്റു. ഫോറൻസിക് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയുള്ള പരിചയസമ്പന്നനായ ആരോഗ്യ വകുപ്പിലെ ഡോക്ടറാണ് ഡോ.സുബിൻ. പ്രത്യേക ഓഫീസും ഉപകരണങ്ങളും ക്രമീകരണങ്ങളും ഇതിനായി സജ്ജീകരിച്ചതായി ചെയർമാൻ അറിയിച്ചു.
ജൂലൈ 11 മുതൽ ഫോറൻസിക് വിഭാഗം ഇവിടെ പ്രവർത്തിച്ചു തുടങ്ങും.രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയായിരിക്കും പ്രവർത്തന സമയം .പോലീസ് ഫോറൻസിക് സർജൻ നേരിട്ട് ചെയ്യേണ്ടതല്ലാത്ത എല്ലാ പോസ്റ്റ് മാർട്ടം കേസുകളും ഇവിടെ നടത്തുവാൻ ഇനി കഴിയുമെന്ന് ചെയർമാൻ അറിയിച്ചു.
14 വർഷങ്ങൾ ഈ വിഭാഗം പ്രവർത്തിച്ചിരുന്നില്ല. പുതിയ നഗരസഭ ഭരണ സമിതിയുടേയും ,ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടേയും തുടർച്ചയായ ഇടപെടലുകൾ വഴിയാണ് പാലായിൽ പോസ്റ്റ് മാർട്ടം ആരംഭിക്കുന്നത്. പോസ്റ്റ് മാർട്ടത്തിന് ക്രമീകരണം ഉണ്ടാക്കുമെന്നും ഡോക്ടറെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയ ജോസ്.കെ.മാണി എം.പിയെ അധികൃതർ അറിയിച്ചിരുന്നു.
കെ.എം.മാണി മന്ത്രിയായിരുന്നപ്പോൾ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റ് ഇവിടെ അനുവദിക്കുകയും ഇതിനായി 78 ലക്ഷം രൂപ ചിലവഴിച്ച് 8 ഫ്രീസർ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തിരുന്നുവെങ്കിലും ആരോഗ്യ വകുപ്പിൽ ഫോറൻസിക് തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ഈ വിഭാഗം പ്രവർത്തിക്കുകയുണ്ടായില്ല. ഇതോടെ പോസ്റ്റ് മാർട്ടം പൂർണ്ണമായും ഇവിടെ ഇല്ലാതാവുകയായിരുന്നു.
ചെറുതായ കേസുകൾക്ക് പോലും മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ടി വന്നത് വളരെ പ്രതിഷേധത്തിനിടയാക്കി. മീനച്ചിൽ താലൂക്കിൻ്റെ സമീപ പ്രദേശത്തുള്ളവർക്കും ഈ സൗകര്യം വളരെ പ്രയോജനപ്പെടുമെന്ന് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ സിജി പ്രസാദ്, കൗൺസിലർ സതി ശശികുമാർ , ജയ്സൺമാന്തോട്ടം, സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ആർ.എം.ഒ.ഡോ.സോളി മാത്യു, ഡോ.അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ അശോക് എന്നിവരും പങ്കെടുത്തു.