ലോകത്ത് പലയിടങ്ങളിലായി കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് രാവിലെ 11 മണിക്കാണ് ദില്ലിയിൽ യോഗം ചേരുക.

പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട.ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശ്മശാനങ്ങളിൽ മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്.

എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ചൈന തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കോവിഡ് കേസുകളിലെ വൻ വർധന. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവടങ്ങളിലും കോവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്.