പൂഞ്ഞാർ : മദ്യ ലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര ഭരതപാണ്ഡ്യൻ നഗർ സ്വദേശിയായ വൈരമുത്തു (39)വിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാത്രി 9.30ഓടെ പൂഞ്ഞാർ പനച്ചിപ്പാറ ഭാഗത്തുള്ള തേപ്പ് കടയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി വടിവേലു(45)വിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്നു വൈരമുത്തു മരക്കഷണം ഉപയോഗിച്ച് വടിവേലുവിനെ അക്രമിക്കുകയുമായിരുന്നു. തലയിലും, മൂക്കിലും ഗുരുതരമായി പരുക്കേറ്റ വടിവേലു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വൈരമുത്തുവിനെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, അജേഷ് കുമാർ പി.എസ്, സജിത്ത് എസ്.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.