കോട്ടയം: മെഡിക്കല്‍ കോളേജില്‍ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രവും അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമാക്കി തോമസ് ചാഴികാടന്‍ എംപി.
ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത അനസ്‌തേഷ്യാ വര്‍ക്ക് സ്റ്റേഷന് എത്തിച്ചത്. നിലവിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള അനസ്‌തേഷ്യാ മെഷീന്‍ പൂര്‍ണമായും ഉപയോഗശൂന്യമായതിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ അടിയന്തര ഇടപെടല്‍.
തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ (സി.ഡബ്ല്യു.സി.) സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വാങ്ങി നല്‍കിയത്.

കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാധുനികമായ ലേസര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിൽ കൂടുതൽ ചെലവ് വരുന്ന ഈ ചികിത്സ സൗകര്യം പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഇവിടെ നടത്തുവാൻ കഴിയും.