പാലാ: കേന്ദ്ര പദ്ധതിയിൽ നഗരസഭാ പ്രദേശത്ത് രണ്ട് മിനി ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചതായി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ മേഖലയിൽ വിനിയോഗിക്കുന്നതിനായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. നഗരസഭയിൽ169 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ആദ്യ ഗഡുവായി 82 ലക്ഷം രൂപ ലഭിച്ചു കഴിഞ്ഞു.
ഈ തുക വിനിയോഗിച്ച് നഗരസഭാ പ്രദേശത്ത് വിപുലമായ പദ്ധതി ആവിഷ്കരിക്കുമെന്ന് അവർ അറിയിച്ചു. രണ്ട് ഹെൽത്ത് & വെൽനെസ് സെൻ്റ്റുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കും.
കൂടുതൽ തൊഴിലാളി കുടുംബങ്ങൾ വസിക്കുന്ന നഗരസഭയിലെ പരുമലകുന്ന് ഡേവീസ് നഗറിലുള്ള കെട്ടിടം പ്രഥമഘട്ടത്തിൽ ഹെൽത്ത് & വെൽനെസ് സെൻ്റെർ ആയി മാറ്റും ഇവിടേയ്ക്ക് ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും എത്രയും വേഗം ലഭ്യമാക്കും.

ജീവിത ശൈലീ രോഗനിർണ്ണയം, അമ്മയും കുഞ്ഞും ആരോഗ്യ വിഭാഗം, പകർച്ചവ്യാധി പ്രതിരോധ വിഭാഗം, ഗർഭിണികൾക്കായുള്ള പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ എന്നിവ ഈ കേന്ദ്രം വഴി ലഭ്യമാക്കും. പരുമലകുന്നിലെ കെട്ടിട നവീകരണത്തിന് 10 ലക്ഷം രൂപയും ഫർണിച്ചർ, ടെലി കൺസൾട്ടേഷ സൗകര്യങ്ങൾക്കായി 15 ലക്ഷം, ഭരണ വിഭാഗത്തിന് 15 ലക്ഷം, സ്റ്റാഫ് പരിശീലനത്തിനും മറ്റുമായി 15 ലക്ഷം പോളിക്ലിനിക്ക് ചിലവുകൾക്കായി 27 ലക്ഷവും വകയിരുത്തി.
രണ്ടാമത് മറ്റൊരു കേന്ദ്രം കൂടി അനുയോജ്യമായ സ്ഥലത്ത് സജ്ജീകരിക്കുമെന്ന് അവർ അറിയിച്ചു. ഇതോടൊപ്പം ഹെൽത്ത് ഗ്രാൻൻ്റ് കർമ്മപദ്ധതി പ്രകാരമുള്ള മറ്റ് പദ്ധതികളും നടപ്പാക്കും.